മദീനയിലെ സത്യപ്രതിജ്ഞാ തോട്ടം
ഇത് ഹദീഖത്തുൽ ബൈഅത്ത് , അഥവാ സത്യപ്രതികഞ്ഞാതോട്ടം .പ്രവാചക വിയോഗത്തിന് ശേഷം നേതൃത്വത്തെ തെരഞ്ഞെടുക്കാൻ അൻസാറുകളും മുഹാജിറുകളും ഒത്തുകൂടിയത് ഇവിടെയായിരുന്നു. മസ്ജിദുന്നബവിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അറേബ്യൻ ഊഷരതയിലും ഹരിത സുന്ദരമായി ഇന്നുംഇത് നിലനിൽക്കുന്നു .
പ്രവാചകന്റെയും അനുയായികളുടേയും പാദസ്പർശനമേറ്റ ഈ തോട്ടം ബനൂസാഇദാ ഗോത്രക്കാരുടേതായിരുന്നു.ഇസ്ലാ മിക സൗന്ദര്യ ബോധത്തിന്റെയും പാരിസ്ഥിതിക സന്തുലിതത്തിന്റെയും കാർക്കശ്യം ഇവിടെ ഓർമ്മപ്പെട്ട് കിടക്കുന്നു.
പ്രവാചക വിയോഗത്തോടെ അനുയായികൾ അഭിമുഖീകരിച്ച ഒന്നാമത്തെ പ്രശ്നം,നബിയെ മറമാടുന്നതിന് മുമ്പ് തന്നെ ഒരു നേതൃത്വത്തെ തെരഞ്ഞെടുക്കുക എന്നതായിരുന്നു.നാടും വീടും ഉപേക്ഷിച്ചു പ്രവാചകന്റ്റെ കൂടെ ഇറങ്ങിത്തിരിച്ച മക്കക്കാരായ മുഹാജിറുകളിൽ നിന്നാകണം നേതൃത്വമെന്ന് മദീന നിവാസികളായ അൻസാറുകളും, എല്ലാം പകുത്ത് തന്ന് തങ്ങളെസഹായിച്ച മദീനക്കാരായ അൻസാറുകളിൽ നിന്നാവണം നേതാവെന്ന് മുഹാജിറുകളും ശഠിച്ചു .നീണ്ട ചർച്ചകൾക്കൊടുവിൽ അബൂബക്കർ സിദീഖ് (റ )ഖലീഫ യായി തെരഞ്ഞെടുക്കുകയും,അടുത്ത ദിവസം ആ തീരുമാനം ജനങ്ങളുടെ സമ്മതത്തിന് സമര്പ്പിക്കുകയും ചെയ്തു.ഈ കാല താമസം കാരണമായി തിങ്കളാഴ്ച മരണപ്പെട്ട പ്രവാചകരെ ബുധനാഴ്ചയാണ് മറമാടാൻ സാധിച്ചത് . ഇസ്‌ലാമിക സൊസൈറ്റിയിൽ ജനകീയാടിത്തറയുള്ള ഒരു രാഷ്ട്രീയ നേതൃത്വം ഇല്ലാത്ത ഒരു നിമിഷവും ഉണ്ടായിക്കൂടെന്ന അനിവാര്യതയാണ് ഈ സംഭവം സൂചിപ്പിക്കുത് .കേവല ആദ്യാത്മീയതക്കപ്പുറം കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ ബഹുമുഖമായ ജീവിത ഭദ്രതയാണ് നേതൃത്വത്തിൽ അർപ്പിതമാകുന്നത്.ഒരു സമുദായത്തിന്റ ചതുരത്തിൽ ഒതുങ്ങുന്നതല്ല ആ ഉത്തരവാദിത്തം .തന്റെ കീഴിലുള്ള മുഴുവൻ മനുഷ്യരുടെയും ,ജീവജാലങ്ങളുടെയും ,എന്നല്ല അചേതന വസ്‌തുവകകളുടെ തന്നെയും സംരക്ഷണ ചുമതലയാണ് തെരഞ്ഞെടുക്കുന്ന നേതൃത്വത്തിൽ വന്നുചേരുന്നത് .കാവ്യ സൗന്ദര്യം തുളുമ്പുന്ന ഈ തോട്ടത്തിലെ ഗതകാല ചരിത്രത്തിൽ നിന്ന് ഓർമ്മകളെ പറിച്ചെടുത്ത് , തൊട്ടടുത്തുള്ള 'സൂഖ് മദീനത്തുൽ ഖദീം' എന്ന പേരിൽ അറിയപ്പെടുന്ന സൂഖുറസൂൽ അഥവാ പ്രവാചകൻ സ്ഥാപിച്ച കമ്പോളത്തിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. (തുടരും )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ